എം-സോണ്‍ റിലീസ് – 745

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jordan Peele |
പരിഭാഷ | സുനിൽ നടക്കൽ |
ജോണർ | Horror, Mystery, Thriller |
വർണവിവേചനത്തിന്റെ ഒരിക്കലും അവസാനിക്കാത്ത സംഘർഷത്തിൽനിന്ന് ഒരു അമേരിക്കന്‍ ചലച്ചിത്രം കൂടി. തലമുറകളുടെ മനസ്സിലെ പകയുടെയും പ്രതികാരത്തിന്റെയും അണയാത്ത കനലുകളും മുൻവിധികളും സംശയങ്ങളും ബന്ധങ്ങളിൽ വീഴ്ത്തുന്ന വിള്ളലുകളും ഇത്തവണ ഒരു ഹൊറർ സിനിമയുടെ ചട്ടക്കൂട്ടിലൊരുക്കിയിരിക്കുകയാണ്– ഗെറ്റ് ഔട്ട്. ജോർദാൻ പീൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനു ലഭിച്ചതു നാല് അക്കാദമി നോമിനേഷനുകളാണ്. മികച്ച ചിത്രം,സംവിധാനം, തിരക്കഥ, അഭിനയം.വെളുത്ത വർഗക്കാരിയെ പ്രണയിക്കുന്ന ക്രിസ് എന്ന കറുത്തവർഗക്കാരന്റെ വേഷത്തിൽ എത്തുന്ന ഡാനിയേൽ കലൂയയ്ക്കാണ് അഭിനയത്തിൽ നോമിനേഷൻ. ബോക്സ് ഓഫിസിലും തകർത്തോടിയ ഗെറ്റ് ഔട്ട് നിരൂപകരുടെ വിലയിരുത്തലിലും മുന്നിലായിരുന്നു.കറുത്തവർഗക്കാരനായ ആന്ദ്രേ ഹേവർത്ത് എന്ന യുവാവ് തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നതാണ് സസ്പെൻസും ട്വിസ്റ്റും ഉഗ്രൻ ക്ളൈമാക്സുമെല്ലാം നിറഞ്ഞ ഗെറ്റ് ഔട്ടിന്റെ പ്രധാനപ്രമേയം. തട്ടിക്കൊണ്ടുപോകപ്പെട്ട ഹേവർത്തിന്റെ വെളുത്തവർഗക്കാരിയായ കാമുകി റോസ് അർമിറ്റേജിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ക്രിസ് വാഷിങ്ടൺ (ഡാനിയേൽ കലൂയ) എന്ന കറുത്ത വർഗക്കാരനായ ഫോട്ടോഗ്രാഫർ സമ്മതിക്കുന്നു. ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന എസ്റ്റേറ്റിലാണു റോസ് കുടുംബത്തിന്റെ താമസം.യാത്രയ്ക്കിടെ ക്രിസിന്റെ വാഹനം ഒരു മാൻകുട്ടിയെ ഇടിച്ചുവീഴ്ത്തുന്നു. ക്രിസ് സംഭവം പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. വാഹനമോടിച്ചതു ക്രിസ് അല്ലെങ്കിലും വെളുത്തവർഗക്കാരനായ പൊലീസുകാരൻ ക്രിസിന്റെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നു. സംഭവം ഉന്നതവൃത്തങ്ങളിൽ റിപോർട് ചെയ്യാനാണ് പൊലീസുകാരന്റെ ശ്രമം. റോസ് ഇടപെടുന്നു. ക്രിസിനു യാത്ര തുടരാനാകുന്നു. ദുരൂഹതകളിലേക്കാണു ക്രിസിന്റെ യാത്ര. മാന്ത്രികാനുഭവങ്ങളിലേക്കും ഹിപ്നോട്ടിക് വിദ്യകളിലേക്കും.റോസിന്റെ പിതാവു ഡീൻ ന്യൂറോ സർജനാണ്. അമ്മ മിസ്സി ഹിപ്നോതെറാപിസ്റ്റും. റോസിന്റെ കുടുംബത്തിൽചെല്ലുന്ന ക്രിസിനു ലഭിക്കുന്ന സ്വീകരണം ഒട്ടും സുഖരമല്ല. സഹോദരൻ ജെറമി കറുത്തവർഗക്കാരെ ആക്ഷേപിച്ചുകൊണ്ടു സംസാരിക്കുന്നതിനു ക്രിസ് നിസ്സഹായനായി സാക്ഷിയാകുന്നു. എസ്റ്റേറ്റിലെ ജോലിക്കാർ മുഴുവൻ കറുത്തവർഗക്കാരാണ്. അവരുടെ വിചിത്രപെരുമാറ്റത്തിനും ക്രിസ് സാക്ഷിയാകുന്നു. രാത്രി ഉറക്കം കിട്ടാതെ പുകവലിക്കാൻ പുറത്തേക്കിറങ്ങുന്ന റോസ് തിരിച്ചുവരുമ്പോൾ മിസ്സി തടയുന്നു. പുകവലി എന്ന ദുശ്ശീലത്തിൽനിന്നു ക്രിസിനെ രക്ഷപ്പെടുത്താൻ മിസ്സി അദ്ദേഹത്തെ ഹിപ്നോട്ടിക് വലയത്തിനുള്ളിലാക്കുന്നു. മാന്ത്രികശക്തിയിൽ മയങ്ങിപ്പോയ ക്രിസിന്റെ മനസ്സിൽ കുറ്റബോധം ഉണരുന്നു. കുട്ടിയായിരിക്കെ നേരിട്ടുകണ്ട അമ്മയുടെ മരണം അയാളെ വേട്ടയാടുന്നു.കറുത്തവർഗക്കാരിലൊരുവൻ വീട്ടിൽ കയറിവരുമ്പോൾ പറയാൻ കരുതിവച്ചിരിക്കുന്ന ശകാരപദമാണു ഗെറ്റ് ഔട്ട്. ക്രിസിനു റോസിന്റെ വീട്ടിൽനിന്നു പല തവണ ആ വാക്കു കേൾക്കേണ്ടിവരുന്നു. പക്ഷേ, അയാൾക്കു പോകാനും വയ്യ. ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളുണ്ട്. ദുരൂഹതകളുടെ പുകമറ നീക്കേണ്ടതുണ്ട്. അഴിയാക്കുരുക്കുകൾ അഴിച്ചെടുക്കണം. ഒരു പ്രേതാലയത്തിലെന്നവണ്ണം ക്രിസ് റോസിന്റെ വീട്ടിൽ കടന്നുപോകുന്ന അനുഭവങ്ങളും ആന്ദ്രേ ഹേവർത്തിന്റെ മോചനത്തിനും പ്രണയസാഫല്യത്തിനുംവേണ്ടി നടത്തുന്ന ശ്രമങ്ങളും ലക്ഷണമൊത്ത ഹൊറർ മൂവിയാക്കിമാറ്റിയിരിക്കുന്നു ഗെറ്റ് ഔട്ടിനെ. പശ്ചാത്തലത്തിൽ കേൾക്കുന്ന ‘കടക്കു പുറത്ത്’ ശബ്ദങ്ങൾ ഇന്നും അമേരിക്കയിൽ സജീവമായ വർണവിവേചനത്തിന്റെ ദുരന്തവശങ്ങളിലേക്കും വെളിച്ചം വീശുന്നു