The Night of the Hunter
ദ നൈറ്റ് ഓഫ് ദ ഹണ്ടർ (1955)

എംസോൺ റിലീസ് – 3670

IMDb

8.0/10

Movie

N/A

സ്വയം ഒരു പ്രീച്ചറായി ചമയുന്ന ഹാരി പവൽ എന്ന അതിക്രൂരനായ ഒരു സൈക്കോപാത്തിനെ ചുറ്റിപറ്റിയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. 1930-കളിലെ അമേരിക്കരിയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, പണത്തിന് വേണ്ടി ധനികരായ വിധവകളെ വിവാഹം കഴിക്കുകയും, ശേഷം ആ കുടുംബത്തെ തന്നെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഒട്ടും മനസാക്ഷിയില്ലാത്ത, ദൈവദാസൻ എന്ന് സ്വയം കരുതുന്ന വില്ലനാണ് ഹാരി പവൽ. അങ്ങനെയിരിക്കെ ഒരു ബാങ്ക് കൊള്ളക്കാരൻ ഒളിപ്പിച്ച പണം കണ്ടെത്താനായി ഹാരി അയാളുടെ വിധവയെ വിവാഹം ചെയ്യുന്നു. എന്നാൽ പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് ആ വീട്ടിലെ കൊച്ചുകുട്ടികളായ ജോണിനും പേളിനും മാത്രമേ അറിയൂ. ഹാരിയിൽ നിന്ന് ആ രഹസ്യവും തങ്ങളുടെ ജീവനും രക്ഷിക്കാൻ ആ പിഞ്ചുകുട്ടികൾ പരിശ്രമിക്കുന്നു.

ഹോളിവുഡിന്റെ “ഗോൾഡൻ എയ്ജ്” കാലഘട്ടത്തിലെ പ്രശസ്ത നടനായ ചാൾസ് ലോട്ടൻ സംവിധായകന്റെ കസേരയിൽ ഇരുന്ന ഒരേയൊരു ചിത്രമാണ് “ദ നൈറ്റ് ഓഫ് ദ ഹണ്ടർ”. ഡേവിസ് ഗ്രബ്ബിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് അധികം ശ്രദ്ധിക്കാതെ പോയ ചിത്രം ഇന്ന് ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാസ്റ്റർപീസുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു. മാർട്ടിൻ സ്കോർസെസി, ഗില്ലെർമോ ഡെൽ ടോറോ, സ്പൈക്ക് ലീ, വില്ല്യം ഫ്രീഡ്‌കിൻ, ഈഥൻ കോവൻ, ജോൺ കോവൻ തുടങ്ങി നിരവധി വിഖ്യാത സംവിധായകർ തങ്ങളുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നായി ചൂണ്ടി കാണിക്കുന്ന ഒരു സിനിമയാണ് ‘ദ നൈറ്റ് ഓഫ് ദ ഹണ്ടർ’. ഇതെല്ലാം കൊണ്ട് തന്നെ ഒരു സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും “സംവിധായകരുടെ സംവിധായകൻ” എന്ന് ചാൾസ് ലോട്ടനെ ചില സിനിമാനിരൂപകർ വിശേഷിപ്പിക്കാറുണ്ട്.

റോബർട്ട് മിച്ചം അവതരിപ്പിച്ച ഹാരി പവൽ എന്ന സൈക്കോപാത്തായ വില്ലന്റെ ഷേഡുകൾ ആന്റണി ഹോപ്പ്കിൻസിന്റെ ഹാനിബൾ ലെക്ടർ തുടങ്ങി ഹീത്ത് ലെഡ്ജറിന്റെ ജോക്കർ മുതലായ വിശ്വവിഖ്യാത പ്രതിനായക കഥാപാത്രങ്ങളിൽ കാണാൻ സാധിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറ്റ് ആൻഡ്‌ സൗണ്ട് മാഗസിൻ 2022-ൽ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 250 ചിത്രങ്ങളുടെ ലിസ്റ്റിൽ ചിത്രം ഇരുപത്തഞ്ചാം സ്ഥാനം നേടുകയുണ്ടായി.  ജർമ്മൻ എക്‌സ്പ്രഷനിസം, പഴയ കാല നിശബ്ദ സിനിമകൾ, ഫിലിം നോയിർ തുടങ്ങി വിവിധ ശൈലികൾ, ഹാരി പവൽ എന്ന ക്രൂരനായ വില്ലൻ എന്നീ ചേരുവകൾ എല്ലാം തനതായ രീതിയിൽ സമന്വയിക്കുമ്പോൾ സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ചിത്രം സമ്മാനിക്കുന്നു.